ഒറ്റപ്പാലം: പനമണ്ണ ഇത്തിയൻമല കരിങ്കൽ ക്വാറിക്കെതിരായ ജനകീയ പ്രക്ഷോഭം ഒന്നരമാസം പിന്നിട്ടു. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്ന ക്വാറി അടച്ചുപൂട്ടുന്നതു വരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരാനാണ് തീരുമാനം.
ഒറ്റപ്പാലം മുനിസിപ്പൽ പരിധിയിൽ വരുന്ന പനമണ്ണ പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും കരിങ്കൽ ക്വാറി ഉൾപ്പെടുന്ന അനങ്ങനടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ജനപ്രതിനിധികളും അടങ്ങുന്നവർ ചേർന്നാണ് ജനകീയ സമിതിക്ക് രൂപംനൽകിയത്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നു കഴിഞ്ഞദിവസം കരിങ്കൽ ക്വാറിയിൽ സബ് കളക്ടർ അഞ്ജിത്ത് സിംഗിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. കരിങ്കൽ ക്വാറിയിൽ പരിശോധന നടത്തിയ ശേഷം പരിസരത്തെ വിള്ളൽ വീണ വീടുകൾ, ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്ന കിണറുകൾ എന്നിവിടങ്ങളും സബ് കളക്ടർ നേരിൽ കണ്ടു.
അടിയന്തരമായി കരിങ്കൽ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ വകുപ്പ് അടക്കമുള്ള വകുപ്പുകളോട് സബ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
ഇതിനുശേഷം വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് തീരുമാനം. ജനകീയ സമിതിയുടെ പേരിൽ ഒന്നര മാസത്തിലധികമായി ശക്തമായ പ്രതിഷേധ പരിപാടികൾ നടന്നു വരുന്നുണ്ട്. വിഷയം ഹൈക്കോടതിയുടേയും പരിഗണനയിലാണ്.